ശബരിമല യുവതി പ്രവേശനം അനുവദിക്കില്ലെന്നത് ബി ജെ പി മാനിഫെസ്റ്റോയില്‍ ഉള്ള കാര്യമാണെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കേരളത്തില്‍ ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. എന്‍എസ്‌എസ് നിലപാട് തങ്ങള്‍ക്ക് അനുകൂലമാണെന്നത് യുഡിഎഫിന്‍റെ പ്രചരണം മാത്രമാണെന്നും കുമ്മനം പറഞ്ഞു. ശരിദൂരമെന്നാല്‍ യുഡിഎഫ് അനുകൂല നിലപടാണെന്ന് എന്‍സ്‌എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്‍റുമായ സംഗീത് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിന്‍റെ പ്രതികരണം.

അതേസമയം, എല്‍ ഡി എഫും, കോണ്‍ഗ്രസ്സും വിശ്വാസികളെ വഞ്ചിക്കുകയാണ്. നിയമ സഭയില്‍ ബില്ല് അവതരിപ്പിച്ച്‌ ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും, ആ ആവശ്യം ഉന്നയിച്ച്‌ സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കോണ്‍ഗ്രസിനും സാധിക്കും. എന്നാല്‍ ഇരു മുന്നണികളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്‌തത്‌. കുമ്മനം പറഞ്ഞു.

ചെറുവള്ളി എസ്റ്റേറ്റ് വിമാത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.