ന്യൂജേഴ്‌സി: രണ്ടു ദിവസമായി ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടന്നുവന്ന ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനത്തിനു വര്‍ണോജ്വല സമാപനം. സമാപന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ആഴ്ചവട്ടം ഓണ്‍ലൈനിന്റെ ഡോ.ജോര്‍ജ് എം. കാക്കനാട്ട് നിയുക്തനായി.

അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ കേരളത്തിലെ പുതിയ തലമുറയ്ക്ക് പഠിക്കാനുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് കേരളത്തിലെ വൈസ് ചാന്‍സിലര്‍മാരുടെയും അക്കാഡമിക് വിദഗ്ധരുടെയും യോഗം ചേര്‍ന്ന് അതിനുള്ള വഴികള്‍ ആരായും.
പണം സംഭാവന ചെയ്യുന്നത് മാത്രമല്ല കാരുണ്യപ്രവര്‍ത്തനം. അറിവും പരിചയവും പകര്‍ന്നു നല്‍കുന്നതും കാരുണ്യപ്രവര്‍ത്തികളില്‍ ഉള്‍പ്പെടും.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തവര്‍ക്ക് അഭയം നല്‍കിയ ഈ രാജ്യം ബഹുസ്വരതയുടെ സമ്പത്തില്‍ ധന്യമാണ്. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഇവിടെ ആരാധനാലയങ്ങള്‍ വരെ മാതൃകയാണെന്ന് പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ചാപ്പല്‍ സന്ദര്‍ശിച്ച തന്റെ അനുഭവം പങ്കുവച്ചു കൊണ്ടു മന്ത്രി അഭിപ്രായപ്പെട്ടു. അവിടെ ക്രിസ്ത്യന്‍ ചാപ്പലില്‍ മറ്റു മതങ്ങള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കുന്നുവെന്നത് ബഹുസ്വരതയുടെ ഉദാത്തമായ ഉദാഹരണമാണ്.

കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഏറെ വിഭിന്നമായതു പൊതു വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനകള്‍ കൊണ്ട് മാത്രമാണെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരുകാലത്തു ജാതി മത വ്യവസ്ഥകള്‍ക്ക് സ്ഥാനം നല്‍കാതെ മികച്ച മാനവികതയുടെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം. അവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്തിയാനിയെന്നോ ഒരു വ്യത്യാസമില്ല. പുതിയ തലമുറയെ ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയായിരുന്നു ഈ മതേതര സമൂഹത്തില്‍ അകല്‍ച്ചയ്ക്ക് കാരണമെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ മുതല്‍ മുടക്കാന്‍ കാരണം.

ഒരുകാലത്തു സമ്പന്ന വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഉന്നത നിലവാരമുള്ളവിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലൂടെ ലഭ്യമാക്കുന്നത്. ഗവണ്മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമായിരുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒന്നാം ക്ലാസ് മുതലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 3 ലക്ഷം വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അധികമായി പഠിക്കാന്‍ ചേര്‍ന്നിട്ടുള്ളത്. അങ്ങനെ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ മതനിരപേക്ഷതയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണത്തിലൂടെ മാത്രമേമതനിരപേക്ഷതയെശക്തിപ്പെടുത്താന്‍ കഴിയുകയുള്ളു. മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലകളിലെ സ്‌കൂളുകളില്‍ വച്ചാണ് നമ്മുടെ കുട്ടികള്‍ നാടിന്റെ പരിഛേദത്തെ കാണുന്നത്. വിദ്യാഭ്യാസ രംഗത്തെ കുതിപ്പ് ആരംഭിച്ചത് മുണ്ടശ്ശേരി മാഷ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്. അതിനു പിന്നാലെ മഹാനായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോഴേക്കും അതിനെ ഔന്ന്യത്യത്തില്‍ എത്തിച്ചു.

കേരള പിറവിക്കു ശേഷം രൂപം കൊണ്ട കമ്യൂണിസ്‌റ് സര്‍ക്കാരിന് നേതൃത്വം നല്‍കിയ ഇ.എം.എസ് ഒരു അവിശ്വാസിയാരുന്നു. പ്രധാനമന്ത്രി നെഹ്രുവും അങ്ങനെ തന്നെ. ഇന്ത്യയിലെ മതനിരപേക്ഷത ഇന്ത്യയില്‍ തന്നെ പിറവി കൊണ്ടതാണ്. ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാരനായതിന്റെ പേരില്‍ ഒരാള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല എന്നതായിരുന്നു ഇന്ത്യന്‍ വിശ്വാസം. ഇന്ത്യയുടെ ചരിത്രത്തില്‍ ഏതെങ്കിലും ഹിന്ദുക്കള്‍ തങ്ങളുടെ അമ്പലത്തിലോ മറ്റോ യോഗം ചേര്‍ന്ന് മറ്റൊരു മത വിഭാഗക്കാര്‍ തങ്ങളെ ഭരിക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടോ.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌കമ്മീഷന്‍ (യുജിസി) രൂപീകരിച്ചപ്പോള്‍ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും പണ്ഡിതനുമായ മൗലാനാ അബ്ദുള്‍ കലാം ആസാദിനെ കൊണ്ടു ഉദ്ഘാടനം ചെയ്യിപ്പിച്ചു കൊണ്ട് ചടങ്ങില്‍ ഒരു അതിഥിയായി മാത്രം പങ്കെടുത്തു നമ്മെ അമ്പരപ്പിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ നാം ഓര്‍ക്കേണ്ടതാണ്. പരസ്പരം ബഹുമാനിക്കേണ്ടതെങ്ങനെയെന്നു നെഹ്‌റു അന്ന് നമ്മളെ പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്നു. ഇന്നാണ് ഇതു സംഭവിക്കുന്നതെങ്കില്‍ സമൂഹം അതിനെ എങ്ങനെ നോക്കികാണും. രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ ക്യാബിനെറ്റിലെ ഒരു മന്തി ചടങ്ങു ഉദ്ഘാടനം ചെയ്താല്‍ അത് കോലാഹലമായി മാറും. ഖുര്‍ആന്‍ പണ്ഡിതനും മക്കയില്‍ ജനിച്ചവനും സര്‍വോപരി വലിയ വിദ്യാഭ്യാസ വിചിന്തകനുമായ ആസാദു തന്നെയാണ് യുജിസി എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് തിരിച്ചറിവാണ് നെഹ്‌റു അങ്ങനെ ചെയ്തത്. പരസ്പരം എങ്ങനെ ബഹുമാനിക്കും എന്ന് എന്ന് അദ്ദേഹം തന്നെ നമുക്ക് മാതൃകയായി.

ഒരു മതത്തിലും വിശ്വസിക്കാത്ത നെഹ്‌റു ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദഘാടന വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിസ്മരിക്കാനാവില്ല. ഒരു വലിയ കര്‍ഷക സമൂഹത്തിനു മുഴുവന്‍ കുടിവെള്ളവും കൃഷിക്കാവശ്യമായ സുലഭമായ ജല സംഭരണി തുറന്നു കൊടുത്തു കൊണ്ട് നെഹ്‌റു ഇങ്ങനെ പ്രഖ്യാപിച്ചു, നിങ്ങള്‍ ദൈവത്തെ കണ്ടിട്ടില്ലെങ്കില്‍ ഇങ്ങോട്ടു വരിക. നിങ്ങള്‍ക്ക് ദൈവത്തെ നേരിട്ട് കാണാം. അതാണ് നെഹ്‌റു കാണിച്ച മതനിരപേക്ഷതയുടെ യഥാര്‍ത്ഥ മുഖം.

ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന മനവികതയാണ് നമുക്കുള്ളത്. ഒരു നാടിന്റെ ജനങ്ങളുടെ ഐക്യമാണ് രാഷ്ട്രതന്ത്രജ്ഞതയില്‍ ഉണ്ടാകേണ്ടത്. അതിനാല്‍ മതവും വിശ്വാസവും വ്യക്തിപരമായ കാര്യങ്ങളില്‍ പരിമിതപ്പെടുത്തേണ്ടതുണ്ട്. യാഥാസ്ഥിതികതയില്‍ നിന്ന് വ്യതിചലിച്ചു പുരോഗതിയുടെ പാതയില്‍ മുന്നോട്ടു പോകുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അടുത്ത കാലത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മള്‍ യാഥാസ്ഥിതികതയില്‍ നിന്നും പിന്നോട്ടടിക്കുകയാണോ എന്നാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ യാഥാസ്ഥിതിക ചിന്താഗതിയുള്ള സൗദി അറേബിയയില്‍ അടുത്ത കാലത്തു വന്ന പുരോഗമന ചിന്ത വിസ്മയകരമാണ്. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിയമം അനുവദിച്ചപ്പോള്‍ ഒരു ലക്ഷം സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിച്ചത്. സിനിമകള്‍ക്ക് വിലക്ക് നീക്കിയപ്പോള്‍ മലയാളം ഹിന്ദി തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷ സിനിമകള്‍ തകര്‍ത്തു ഓടുകയാണ്. സൗദിയില്‍ സ്ത്രീകളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള തുടക്കമാണ് അമേരിക്കയിലെ സൗദി അംബാസിഡറായി റീമാ ബിന്‍ ബന്ദര്‍ അല്‍ സൗദ് രാജകുമാരിയെ നിയമിച്ചത്. പുരുഷന്മാരില്ലതെ മക്കയില്‍ സന്ദര്‍ശനം നടത്താമെന്നു നിയമം വന്നതോടെ ആയിരക്കണക്കിന് സ്ത്രീകളാണ് ഒറ്റയ്ക്ക് മക്കയില്‍ സന്ദര്‍ശനം നടത്തിയത് കേരളത്തില്‍ നിന്ന് ഈ വര്‍ഷം 2200 സ്ത്രീകള്‍ പുരുഷന്മാരുടെ അകമ്പടിയില്ലാതെ സന്ദര്‍ശനം നടത്തി. ഹജിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ ആ സ്ത്രീകളോട് സംസാരിച്ചപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം ഹജ്ജ് സന്ദര്‍ശിച്ചതിനേക്കാള്‍ സന്തോഷകരമായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

കാലാകാലങ്ങളായി യാഥാസ്ഥിതിക വ്യവസ്ഥയുള്ള സൗദി പോലും ബഹുസ്വരതയുടെ പാത തിരിച്ചറിഞ്ഞപ്പോള്‍ നാം അതില്‍ നിന്ന് പിറകോട്ടു പോകുന്നുവോ എന്ന് സൂചിപ്പിക്കുന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ കേരളത്തില്‍ ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും ശബ്ദമാണ് ഇന്നും മുഴങ്ങി കേള്‍ക്കുന്നത്.

അമേരിക്കന്‍ മലയാളികളുടെ വിദ്യാഭ്യാസ രംഗത്തെയും വാണിജ്യ രംഗത്തേയും മുന്നേറ്റങ്ങളും സാംസ്‌കാരിക സഹകരണ മനോഭാവവും വിസ്മയിപ്പിക്കുന്നതാണെന്നു സൂചിപ്പിച്ച മന്ത്രി നാം എത്ര ദൂരത്തേക്കു പോയാലും പിറന്ന മണ്ണിനെ മറക്കില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കൂട്ടായ്മയിലൂടെ കാണാന്‍ കഴിഞ്ഞതെന്നും സൂചിപ്പിച്ചു. നിങ്ങള്‍ ഇന്ത്യയെക്കുറിച്ചും പിറന്ന മണ്ണിനെക്കുറിച്ചും ഏറെ സ്വപ്‌നങ്ങള്‍ കാണുന്നവരാണെന്ന് അറിയാം. രാജ്യത്തെ വര്‍ത്തമാനകാലത്തെ ചില സംഭവങ്ങള്‍ ആശങ്കയുളവാക്കുന്ന കാര്യം മറച്ചു വയ്ക്കുന്നില്ല. കേരളം ഇന്ത്യക്കു പലകാര്യങ്ങളിലും വ്യത്യസ്തമാക്കുന്നതില്‍ പൊതു വിദ്യാഭ്യാസം എത്രമാത്രം സഹായിച്ചുവെന്ന് മനസിലാക്കാവുന്നതാണ്. മന്ത്രി ചൂണ്ടിക്കാട്ടി.

ഐപിസിഎന്‍എ പ്രസിഡണ്ട് മധു രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ എം.ജി. രാധാകൃഷ്ണന്‍, പ്രസ് ക്ലബ് സെക്രട്ടറി സുനില്‍ തൈമറ്റം, മലയാള മനോരമ ന്യൂസ് ചാനല്‍ ഡയറക്റ്റര്‍ ജോണി ലൂക്കോസ്, മാതൃഭൂമി ടിവി. ഡെപ്യൂട്ടി ഡയറക്ടര്‍ വേണു ബാലകൃഷ്ണന്‍, സോഷ്യല്‍ മീഡിയ ഫെയിം ബല്ലാത്ത പഹയന്‍ വിനോദ് നാരായണന്‍, ദി ഹിന്ദു- ഫ്രണ്ട് ലൈന്‍ മാഗസിന്‍ ഡല്‍ഹി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വെങ്കിടേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ ഉള്ളവര്‍ക്കുള്ള അവാര്‍ഡ് മന്ത്രി ജലീല്‍ വിതരണം ചെയ്തു. കലാപരിപാടികളോടെയാണ് ചടങ്ങുകള്‍ അവസാനിച്ചത്.