മനുഷ്യന് മുന്നില്‍ മനുഷ്യന്റെ പ്രയത്നത്തിനു മുന്നില്‍ ഒന്നും ബാക്കിയാവില്ലെന്നു ഒരിക്കല്‍ കൂടി തെളിഞ്ഞു. ഇത് വരെ ആസാധ്യമാണെന്നു കരുതിയ ചരിത്രനേട്ടം ആണ് കെനിയയുടെ 35 കാരന്‍ ആയ അത്ലറ്റ് എലിഡ് കിപ്ചോങ് സ്വന്തമാക്കിയത്. വെറും 2 മണിക്കൂറിനുള്ളില്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യമനുഷ്യന്‍ ആയി മാറി 2016 ലെ ഒളിമ്ബിക് സുവര്‍ണ മെഡല്‍ ജേതാവ് കൂടിയായ ഇതിഹാസതാരം. എന്നാല്‍ വിയന്നയില്‍ നടന്ന മാരത്തോണ്‍ മത്സരത്തിനു ഔദ്യോഗിക അംഗീകാരം ലോക അത്ലറ്റിക് ഫെഡറേഷന്‍ നല്‍കില്ല എന്നാണ് സൂചനകള്‍.

ഓട്ടത്തിനു മുമ്ബേ ട്രാക്കിലെ ഘടകങ്ങള്‍ ഓട്ടക്കാര്‍ക്ക് സാധാരണ മാരത്തോണ്‍ ഓട്ടങ്ങളെക്കാള്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും എന്ന വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും കിപ്ചോങിന്റെ ചരിത്രനേട്ടത്തിന്റെ മഹത്വം കുറക്കുന്നില്ല. രണ്ട് മണിക്കൂര്‍ അവസാനിക്കാന്‍ 20 സെക്കന്റുകള്‍ക്ക് ഉള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയ കിപ്ചോങ് ഓട്ടത്തെ അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്പ്രിന്റ് ആയി മാറ്റി. ഓരോ 100 മീറ്ററും 17 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ താരം തുടര്‍ച്ചയായി 422 തവണയാണ് ഈ വേഗത തുടര്‍ന്നത് എന്നറിയുമ്ബോള്‍ ആണ് നേട്ടത്തിന്റെ വലുപ്പം എത്രത്തോളം എന്നറിയുക.

ചരിത്രനേട്ടത്തിന് ശേഷം അസാധ്യമായ ഒന്നും ഇല്ലെന്നു ലോകത്തിനു മറ്റ് മനുഷ്യര്‍ക്ക്‌ കാണിക്കാന്‍ ആണ് താന്‍ ഓട്ടം തുടരുന്നത് എന്നു പറഞ്ഞ കിപ്ചോങ്, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിനോട് ആണ് ഐതിഹാസിക നേട്ടത്തെ താരതമ്യം ചെയ്തത്. ലോക അത്ലറ്റിക് ഫെഡറേഷന്‍ ഈ നേട്ടം അംഗീകരിച്ചാലും ഇല്ലെങ്കിലും മാരത്തോണിലെ എക്കാലത്തെയും മികച്ച സമയം കിപ്ചോങിന്റെ പേരില്‍ തന്നെയാണ്. ദീര്‍ഘദൂര ഓട്ടത്തില്‍ മൊ ഫറ തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പം സ്ഥാനമുള്ള ഇതിഹാസതാരം ആണ് കിപ്ചോങ്. കിപ്ചോങ് ആണോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അത്ലറ്റ് എന്ന വലിയ ചോദ്യം തന്നെയാവും ഈ ചരിത്രനേട്ടം ഉയര്‍ത്തുക.