കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യ 3 പ്രതികളെ 6 ദിവസത്തേയ്ക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു.
കൊല നടന്ന ക്രമത്തിലാണ് അന്വേഷണവും നടക്കുന്നത്. 3 പ്രതികളേയും ഒന്നിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. പ്രതികളെ ഇപ്പോള്‍ തെളിവെടുപ്പിനായി കൂടത്തായിയിലെ പൊന്നാമുറ്റം വീട്ടില്‍ എത്തിച്ചിരിയ്ക്കുകയാണ്.
സ്ഥലത്ത് സംഘര്‍ഷം ഭയന്ന് കനത്ത സുരക്ഷയിലാണ് പ്രതികളെ എത്തിച്ചിരിക്കുന്നത്. പ്രതികളെ 8 വാഹനങ്ങളുടെ അകമ്ബടിയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി പൊന്നാമുറ്റം വീട്ടില്‍ എത്തിച്ചത്. കൂടാതെ, അന്വേഷണസംഘം ഒഴികെ മറ്റുള്ളവരെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചു. മരണം നടന്ന മറ്റു വീടുകളിലും ഇന്ന് തെളിവെടുപ്പ് നടക്കും.
പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് വന്‍ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. കൂകുവിളിയും അസഭ്യവര്‍ഷവുമാണ് സ്ഥലത്ത് പ്രതികള്‍ക്ക് നേരിടേണ്ടി വരുന്നത്.
അതേസമയം, 6 കൊലകളും നടത്തിയത് താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഇന്നലെത്തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. വടകര റൂറല്‍ എസ്പി ഓഫീസിലാണ് ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയുടെ ഭൂരേഖകള്‍ കഴുന്ജ് ദിവസം പൊലീസ് പിടിച്ചെടുത്തു. ഭൂമിയിടപാടില്‍ വീഴ്ച സംഭവിച്ചതായി ഓമശേരി പഞ്ചായത്ത് സമ്മതിച്ചിരുന്നു. കൂടാതെ, ജോളിയ്ക്ക് ഉടമസ്ഥാവകാശം നല്‍കിയതില്‍ ശ്രദ്ധക്കുറവ് ഉണ്ടായതായും അധികൃതര്‍ വെളിപ്പടുത്തി. ഭൂമിയിടപാട് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. വില്ലേജ് ഓഫീസറുടെ കത്തിനെത്തുടര്‍ന്നാണ് സടപടി.
കൂടത്തായിയില്‍ ബന്ധുക്കളായ 6 പേരെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ 6 ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.