രസതന്ത്രത്തിനുള്ള 2019-ലെ നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കുവച്ചു. ജോണ്‍ ബി. ഗുഡിനഫ്, എം. സ്റ്റാൻലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവർക്കാണ് പുരസ്കാരം. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ലിഥിയം-അയണ്‍ ബാറ്ററി മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയെന്ന് അക്കാദമി അഭിപ്രായപ്പെട്ടു. സ്മാർട്ഫോണ്‍, ലാപ്ടോപ്പ് എന്നിവയിൽ തുടങ്ങി ഇലക്ട്രിക് കാറുകൾക്ക് പോലും ഇന്ന് ഇവ ഊർജം നൽകുകയാണ്. ഫോസിൽ ഇന്ധനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു കണ്ടുപിടിത്തമാണിതെന്നാണ് പുരസ്കാര പ്രഖ്യാപനത്തിനിടെ നൊബേൽ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടത്.
ഗുഡിനഫ് നിലവിൽ അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റാൻലി അമേരിക്കയിലെ ബിങ്ഹാംപ്ടണ്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനാണ്. അകിര യോഷിനോയാകട്ടെ ജപ്പാനിലെ മെയ്ജോ യൂണിവേഴ്സിറ്റി അധ്യാപകനാണ്.