തിരുവനന്തപുരം: പുറത്തുവരുന്ന വാര്‍ത്തകളിലെ തെറ്റിദ്ധാരണകള്‍ തിരുത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതിയായ ജോളി പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ഡിജിപി വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ളതിനാല്‍ അന്വേഷണ സംഘം വിപുലീകരിക്കും. ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ളതിനാലും അന്വഷണ സംഘം വിപുലീകരിക്കേണ്ടതുണ്ട്.

റൂറല്‍ എസ്പി കെജി സൈമണ്‍ തന്നെ അന്വഷണ സംഘത്തലവനായി തുടരുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇതിനിടെ ജോളയുമായി ഫോണില്‍ ബന്ധപ്പെട്ട മുഴുവന്‍ പേരുടേയും പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ തവണ വിളിച്ച ആളുകളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.