കോഴിക്കോട്: ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നിനെ തുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചെന്നാരോപിച്ച്‌ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ അനയ് ആണ് മരിച്ചത്. അനസ്‌തേഷ്യ കൊടുത്തതിനെത്തുടര്‍ന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളിക്കുന്നതിനിടെ കണ്ണിന് മുറിവ് പറ്റിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ അനസ്‌തേഷ്യ നല്‍കിയതിനെതുടര്‍ന്ന് കുഴഞ്ഞ് വീണ് കുട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രത്യേകസംഘം ഇന്ന് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പരാതിയില്‍ ആശുപത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.