തിരുവനന്തപുരം: പ്രശാന്തിന്റെ ജനപ്രീതിയില്‍ മുല്ലപ്പള്ളിക്ക് അസൂയയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഊതിയാലും വീര്‍ക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്നും പരിഹസിച്ചു. വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെതിരായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ബലൂണ്‍ പ്രയോഗത്തിനായിരുന്നു മറുപടി.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുല്ലപ്പള്ളി, പ്രശാന്തിനെതിരെ ബലൂണ്‍ പ്രയോഗം നടത്തിയത്. ഊതിവീര്‍പ്പിച്ച ബലൂണാണ് പ്രശാന്തെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. വട്ടിയൂര്‍ക്കാവില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് വികെ പ്രശാന്ത് എന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. അതേ സമയം ശബരിമല വിഷയത്തില്‍ വികെ പ്രശാന്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. മേയര്‍ ആയ ശേഷം തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയ സംഭാവന എന്തെന്ന് വികെ പ്രശാന്ത് വ്യക്തമാക്കണം. മാലിന്യങ്ങളുടെ തലസ്ഥാനമായി നഗരം മാറിയത് വികെ പ്രശാന്ത് മേയറായതിന് ശേഷമാണെന്നും അതിന് തെളിവാണ് മാലിന്യ നിര്‍മ്മാര്‍ജനത്തിന് പിഴ അടക്കേണ്ട സ്ഥിതിയുണ്ടായതെന്നും അഞ്ച് ഇടത്തും യുഡിഎഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.