മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്ബനികളെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.

11ന് തന്നെ ഫ്‌ലാറ്റുകള്‍, പൊളിക്കാനുള്ള കമ്ബനികള്‍ക്ക് കൈമാറും. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ച്‌തന്നെയാകും ഫ്‌ലാറ്റുകള്‍ പൊളിക്കുകയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

മരടിലെ ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനാണ് ചീഫ് സെക്രട്ടറി ടോംജോസിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നത്. സുപ്രീം കോടതി ഉത്തരവു പ്രകാരം സമയബന്ധിതമായിത്തന്നെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

പൊളിക്കാനുള്ള കമ്ബനികളെ രണ്ട് ദിവസത്തിനകം തീരുമാനിക്കും. നിലവില്‍ കമ്ബനികളുടെ പട്ടിക തയ്യാറായിട്ടുണ്ട്.വിദഗ്ധാഭിപ്രായ പ്രകാരം ഇതില്‍ നിന്ന് രണ്ട്‌പേരെയാണ് തെരഞ്ഞെടുക്കുകയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിച്ചാവും പൊളിക്കല്‍ നടപടികള്‍.അതേ സമയം ഫ്‌ലാറ്റില്‍ നിന്നൊഴിയുന്ന ഉടമകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കകം നഷ്ടപരിഹാരം നല്‍കുമെന്നും ചീഫ് സെക്രട്ടറി ടോംജോസ് വ്യക്തമാക്കി.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ്,സബ്ബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ്,കമ്മീഷണര്‍ വിജയ് സാഖറെ,ഡി സി പി പൂങ്കുഴലി തുടങ്ങിയവരും പങ്കെടുത്തു.