വാഷിംഗ്ടണ്‍: കുടിയേറ്റക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും ട്രംപിന്റെ പ്രഖ്യാപനം. ആരോഗ്യ പരിരക്ഷയില്ലാത്തതോ രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളില്‍ ആരോഗ്യസംരക്ഷണച്ചെലവുകള്‍ വഹിക്കാന്‍ ശേഷിയില്ലാത്തതുമായ കുടിയേറ്റക്കാരെ വിലക്കുന്നതാണ് പുതിയ പ്രഖ്യാപനം. ഇത്തരത്തിലുള്ള നിയമപരമായ കുടിയേറ്റക്കാരെ വിലക്കുന്ന പ്രഖ്യാപനത്തില്‍ ട്രംപ് ഒപ്പുവെച്ചുവെന്നും നവംബര്‍ 3 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം ആരോഗ്യ രംഗത്ത് പെട്ടെന്നുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ ബുദ്ധിമുട്ടുമ്ബോള്‍ ആരോഗ്യസംരക്ഷണച്ചെലവുകള്‍ വഹിക്കാനുള്ള കഴിവില്ലാത്ത ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലൂടെ യുഎസ് സര്‍ക്കാര്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്,’ എന്നും ട്രംപിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു.

അംഗീകൃത ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയിലുള്ള കുടിയേറ്റക്കാരല്ലെങ്കില്‍ അവര്‍ ആരോഗ്യസംരക്ഷണ സംവിധാനത്തെ സാമ്ബത്തികമായി ബാധിക്കുമെന്നും
മുന്‍കൂട്ടി പ്രതീക്ഷിക്കുന്ന ചില മെഡിക്കല്‍ ചെലവുകള്‍ വഹിക്കാനുള്ള സാമ്ബത്തിക ശേഷിയില്ലാത്ത കുടിയേറ്റക്കാരാണെങ്കില്‍ അത്തരത്തിലുള്ള കുടിയേറ്റക്കാരെ വിലക്കണമെന്നും പ്രഖ്യാപനത്തിലുണ്ട്. നിയമപരമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളില്ലാത്ത അമേരിക്കന്‍ പൗരന്മാരുടെ മൂന്നിരട്ടിയാണ് ഇത്തരത്തിലുള്ള കുടിയേറ്റക്കാരെന്നും ഉത്തരവില്‍ ട്രംപ് വ്യക്തമാക്കുന്നു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് പുറമെ, നിയമപരമായ കുടിയേറ്റം കുറയ്ക്കാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്.