ഹൈദരാബാദ്: ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ കൊല്ലപ്പെട്ട
നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണ് മരിച്ചത്. അമീര്‍പേട്ടിലെ ഫ്‌ളാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മലയാളിയായ സുരേഷ് തന്റെ ഫ്ലാറ്റില്‍ തനിച്ചായിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോള്‍, സഹപ്രവര്‍ത്തകര്‍ മൊബൈല്‍ നമ്ബറില്‍ വിളിച്ചു.

പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ ചെന്നൈയിലെ ബാങ്ക് ജോലിക്കാരിയായ ഭാര്യ ഇന്ദിരയെ അവര്‍ വിളിച്ചറിയിക്കുകയായിരുന്നു . തുടര്‍ന്ന് സുരേഷിന്റെ ഭാര്യയും മറ്റ് ചില കുടുംബാംഗങ്ങളും ഹൈദരാബാദിലേക്ക് എത്തുകയും പോലീസിനെ സമീപിക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് സഹായത്തോടെ അവര്‍ ഫ്ലാറ്റ് തുറന്നപ്പോഴാണ് സുരേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് . കനത്ത വസ്‌തു ഉപയോഗിച്ച്‌ ഇയാളുടെ തലയില്‍ അടിച്ചതാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് പോലീസ് സംശയിക്കുന്നു.