മെക്സിക്കോ സിറ്റി: സംഗീതത്തിന്റെ രാജകുമാരന്‍ ഹൊസെ ഹൊസെ(71) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

എന്നാല്‍, ഹൊസെയുടെ മൃതദേഹം എവിടെയെന്നതില്‍ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അര്‍ധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേര്‍ന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും പൊലീസില്‍ പരാതി നല്‍കി.

മെക്സിക്കോയില്‍, ഗായകന്‍ ഹൊസെ സൊസ എസ്ക്വിവലിന്റെയും പിയാനിസ്റ്റ് മാര്‍ഗരിത്ത ഓര്‍ടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച്‌ സംഗീതത്തില്‍ കളിച്ചുവളര്‍ന്ന ഹൊസെ റോമുലോ സൊസ ഓര്‍ടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. പിതാവ് ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.

1970ലെ ലാറ്റിനമേരിക്കന്‍ ഗാനോത്സവത്തില്‍ പാടിയ ‘എല്‍ ത്രിസ്തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയര്‍പ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. ലാറ്റിന്‍ റിക്കോഡിങ് അക്കാദമിയുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.