ഷാര്‍ജ: മൂന്നു ദിവസം മുന്‍പ് കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷിറാസിന്റെ (42) മൃതദേഹമാണ്ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്ബോള്‍ ഷാര്‍ജ നാഷണല്‍ പെയിന്റിനു സമീപം ഒരു സംഘം അശ്രദ്ധമായി ഓടിച്ചു വന്ന വാഹനമിടിച്ചായിരുന്നു ഷിറാസ് മരിച്ചതെന്നാണ് വിവരം. ടെലിഫോണി കംപ്യൂട്ടര്‍ നെറ്റ് കമ്ബനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റ് ജോലി ചെയ്തു വരികയായിരുന്നു ഷിറാസ്.
ഷിറാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്. മദ്യപിച്ച്‌ വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത്.
ഷാര്‍ജകുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംനാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.
അമ്മ:ലൈല. ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു മകളുണ്ട്.