‘മറാഠി സാഹിത്യസമ്മേളനി’ല്‍ അധ്യക്ഷനായി ക്രിസ്ത്യന്‍ പുരോഹിതനെ തെരഞ്ഞെടുത്ത സംഭവത്തില്‍ ഭാരവാഹികള്‍ക്ക് നേരെ ഭീഷണി. 93-ാമത് അഖിലേന്ത്യ മറാഠി സാഹിത്യസമ്മേളന്‍ അധ്യക്ഷനായി വസായിലെ കത്തോലിക്ക പുരോഹിതനായ ഫാദര്‍ ഫ്രാന്‍സിസ് ഡി ബ്രിട്ടോയെയാണ് തെരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ഭാരവാഹികള്‍ക്ക് നേരെ ഭീഷണിയുയരുകയായിരുന്നു. സംഘടനയുടെ പ്രസിഡന്റ് കൗതിക് റാവു പാട്ടീല്‍, സെക്രട്ടറി മിലിന്ദ് ജോഷി എന്നിവര്‍ക്കാണ് ഭീഷണി ഫോണ്‍വിളികള്‍ വന്നത്. സംഭവത്തില്‍ ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.

ഔറംഗബാദില്‍ 2020 ജനുവരി 10 മുതല്‍ 13 വരെയാണ് സമ്മേളനം. ആദ്യമായിട്ടാണ് ഒരു ക്രിസ്ത്യന്‍ പുരോഹിതനെ അധ്യക്ഷനാക്കുന്നത്. ബ്രിട്ടോയെ അധ്യക്ഷനാക്കിയത് അംഗീകരിക്കില്ലെന്ന് ബ്രാഹ്മണ്‍ മഹാസംഘ് അധ്യക്ഷന്‍ ആനന്ദ് ദാവേ വ്യക്തമാക്കി. ബ്രിട്ടോ മറാഠി സാഹിത്യത്തിന് എന്ത് സംഭാവനയാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വിവാദത്തില്‍പ്രതികരിച്ച്‌ പുരോഹിതനും രംഗത്തെത്തി. രാജ്യത്തിന്റെ മതേതരമൂല്യങ്ങളും സഹിഷ്ണുതയും ഉയര്‍ത്തിക്കാട്ടാന്‍ സഹിത്യസമ്മേളനം ഉപയോഗപ്പെടുമെന്നാണ് ഫാദര്‍ ബ്രിട്ടോ പ്രതികരിച്ചത്. ഫാദര്‍ ബ്രിട്ടോ മറാഠിയില്‍ രണ്ടുപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വേദപുസ്തകത്തിലെ പുതിയനിയമം അദ്ദേഹം മറാഠിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇതിന് സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു. സുവാര്‍ത്ത എന്ന കത്തോലിക്ക മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം.

സാമൂഹിക പ്രവര്‍ത്തനങ്ങളിലും തല്‍പരനായ അദ്ദേഹം വസായില്‍ പിടിമുറുക്കിയ റിയല്‍ എസ്റ്റേറ്റ് മാഫിയയെ ചെറുക്കാനായി തദ്ദേശീയരെ അണിനിരത്തി ഹരിത് വസായ് സംരക്ഷണ്‍ സമിതിക്കും രൂപം നല്‍കിയിരുന്നു.