എട്ടാംക്ലാസുകാരി വീടിനുമുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ലക്‌നൗവിലാണ് സംഭവം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെയാണ് അഞ്ച് നില കെട്ടിടത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടി ചാടിയത്.

അമ്മയോട് മാപ്പ് ചോദിച്ചു കൊണ്ടുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘അമ്മ, ഞാന്‍ ചെയ്ത കാര്യത്തിന് എന്നോട് ക്ഷമിക്കണം. എന്നെക്കുറിച്ച്‌ എനിക്ക് തന്നെ നാണക്കേട് തോന്നുന്നു, എനിക്ക് മാപ്പ് നല്‍കണം’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അതേസമയം സ്‌കൂള്‍ അധികൃതരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ആരോപണം സ്‌കൂള്‍ നിഷേധിച്ചു. കുട്ടിയുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂളിന് പരാതികളൊന്നുമുണ്ടായിരുന്നില്ലെന്നും അധികൃതര്‍ പ്രതികരിച്ചു. പ്രൈവറ്റ് ബാങ്കിലെ മാനേജരാണ് കുട്ടിയുടെ അമ്മ. അടുത്തിടെ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.