കർണാടകയിൽ 15 നിയമസഭ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പു നീട്ടിവയ്ക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയിലാണു കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടബോർ 21-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്കു മത്സരിക്കാൻ അനുമതി നൽകുകയോ ഇടക്കാല ഉത്തരവിറക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎൽഎമാർ നൽകിയ ഹർജിയിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അയോഗ്യത കൽപ്പിച്ച സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്തുളള ഹർജികളിൽ തീരുമാനം ആകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാമെന്നു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. 21-നു കർണാടകത്തിലെ 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ജസ്റ്റീസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണു വിമത എംഎൽഎമാരുടെ ഹർജി പരിഗണിക്കുന്നത്. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ തെറ്റില്ലെന്നു സുപ്രീംകോടതി കണ്ടെത്തിയാൽ വൈകാതെ തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കും.