തർക്കത്തിനൊടുവിൽ കെ.മോഹൻകുമാറിനെ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗമായ അദ്ദേഹം മുൻ എംഎൽഎ കൂടിയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ അംഗം സ്ഥാനം രാജിവയ്ക്കും. വെള്ളിയാഴ്ച രാജി ഗവർണർക്ക് സമർപ്പിക്കും.
കെ.മുരളീധരന്‍റെ എതിർപ്പ് മറികടന്നാണ് മോഹൻകുമാറിനെ വട്ടിയൂർക്കാവിൽ കെപിസിസി സ്ഥാനാർഥിയാക്കുന്നത്. മുൻ എംപി കെ.പീതാംബരക്കുറുപ്പിനെ മത്സര രംഗത്തിറക്കണമെന്നായിരുന്നു മുരളീധരന്‍റെ ആവശ്യം. എതിർപ്പുകൾ കാര്യമാക്കേണ്ടെന്ന് അദ്ദേഹം കെപിസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
എന്നാൽ പ്രദേശിക നേതൃത്വത്തിലെ ഒരു വിഭാഗം പീതാംബരക്കുറുപ്പിനെതിരേ ശക്തമായി രംഗത്തുവന്നതോടെ കെപിസിസി സമ്മർദ്ദത്തിലായി. ഒടുവിൽ മുരളീധരനെ അനുനയിപ്പിച്ച് മോഹൻകുമാറിന് സീറ്റ് നൽകാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മനുഷ്യാവകാശ കമ്മീഷൻ അംഗം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ കെപിസിസി നേതൃത്വം മോഹൻകുമാറിന് നിർദ്ദേശം നൽകി കഴിഞ്ഞു. വട്ടിയൂർക്കാവിൽ ഇടതുപക്ഷത്തിന്‍റെ സ്ഥാനാർഥിയായി വി.കെ.പ്രശാന്ത് പ്രചരണം തുടങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ തർക്കം തീർന്നത്. ബിജെപിക്കായി ആര് എത്തുമെന്ന് കൂടി വ്യക്തമായാൽ വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.