ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ നടന്‍ അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടന്‍ അമിതാഭ് ബച്ചനെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിനായി ഏകകണ്ഠേനെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കട്ടെ. ഈ പുരസ്കാരലബ്ധയില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ആഹ്ളാദിക്കുന്നു. അദ്ദേഹത്തിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ – പുരസ്കാര വിവരം പങ്കുവച്ചു കൊണ്ട് പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്‍റേയും തേജീ ബച്ചന്‍റേയും മകനായി1942  ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. 1969 മുതല്‍ സിനിമാരംഗത്ത് സജീവമായ ബച്ചന്‍  70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയെ ഇളക്കി മറിച്ചു കൊണ്ടാണ് താരസിംഹസനത്തിലേക്ക് എത്തിയത്. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്.  ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിങ്ങനെ ബച്ചന്‍റെ കലാപാരമ്പര്യം കുടുബാംഗങ്ങളിലൂടേയും തുടരുകയാണ്.