ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഭീകരതക്കെതിരായ പോരാട്ടത്തില്‍ അമേരിക്കക്കൊപ്പം ചേര്‍ന്നത് പാകിസ്താന് ചെയ്ത വലിയ അബദ്ധമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ”9/11 ആക്രമണത്തിനു ശേഷം ഭീകരതക്കെതിരെ അമേരിക്കക്കൊപ്പം അണിചേര്‍ന്നത് പാകിസ്താന് ചെയ്ത വലിയ മണ്ടത്തരങ്ങളിലൊന്നാണ്. ഇതില്‍ 70,000 പാകിസ്താന് പൗരന്‍മാരുടെ ജീവനാണ് നഷ്ടമായത്. പാക് സമ്ബദ്വ്യവസ്ഥക്ക് 200 ബില്യണ്‍ നഷ്ടമായി. നഷ്ടങ്ങള്‍ കൂടാതെ അഫ്ഗാനിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പരാജയം സംഭവിച്ചപ്പോള്‍ യു.എസ് കുറ്റപ്പെടുത്തിയതും പാകിസ്താനെ ആയിരുന്നു” – ഇമ്രാന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1980-ല്‍ സോവിയറ്റ് യൂനിയന്‍ അഫ്ഗാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കുകയാണ് പാകിസ്താന് ചെയ്തത്. അന്ന് ചാര സംഘടനയായ ഇന്‍റര്‍ സര്‍വീസ് ഇന്റലിജന്സിെന്റ (ഐ.എസ്.ഐ)പരിശീലനം ലഭിച്ച അല്‍ ഖ്വയ്ദ ഭീകരരെ പോരാട്ടത്തിനായി അഫ്ഗാനിലേക്കു ക്ഷണിച്ചു. പാകിസ്താന് സൈന്യവും ഐ.എസ്.ഐ പരിശീലനം ലഭിച്ച അല്‍ ഖ്വയ്ദ ഭീകരരുമായിരുന്നു അന്ന് പോരാടിയിരുന്നത്.
9/11 ആക്രമണത്തിനു ശേഷം അമേരിക്കക്കൊപ്പം ചേര്‍ന്നതോടെ ഇതേ ഗ്രൂപ്പുകള്‍ക്കെതിരെ ഭീകരവിരുദ്ധ പോരാട്ടമാണ് പാകിസ്താന് നടത്തേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശാധിപത്യത്തിന് എതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂനിയന്‍ മാറി അമേരിക്ക എത്തിയപ്പോള്‍ അത് ഭീകരത ആയി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിഷ്പക്ഷമായി ഇടപെടലാണ് പാകിസ്താന് നടത്തേണ്ടിയിരുന്നതെന്നും ഇംറാന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ സൈനിക പരിഹാരം സാധ്യമല്ല. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നും ഇംറാന്‍ പറഞ്ഞു.
കശ്മീരില്‍ മാനുഷികമായി പരിഗണിക്കേണ്ട വിഷയമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയാണെങ്കില്‍ കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനെങ്കിലും ആവശ്യപ്പെടും. അവിടുത്തെ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കയാണെന്നും ഇംറാന്‍ വ്യക്തമാക്കി.