തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ തുക എത്രയായി വെട്ടിക്കുറയ്ക്കും എന്ന തീരുമാനത്തില്‍ വ്യക്തത ആയിട്ടില്ല. പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഗതാഗത സെക്രട്ടറിയെയാണ് മന്ത്രിസഭാ യോഗത്തില്‍ ചുമതലപ്പെടുത്തിയത്. പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി കേന്ദ്രത്തിന് വീണ്ടും സംസ്ഥാനം കത്തയക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതില്‍ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സെപ്തംബര്‍ ഒന്ന് മുതലാണ് നിലവില്‍ വന്നത്. ഡ്രൈവിങ്ങിനിടെ ജനങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ക്ക് ഈ പുതിയ നിയമങ്ങളിലൂടെ വന്‍ തുകകളാണ് ഈടാക്കിയത്. ഇതിനെതിരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നത്.