പിറവം സെന്‍റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനൽകി. സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രാർത്ഥന നടത്താൻ സൗകര്യം നൽകണമെന്നാണ് കത്തിലെ ആവശ്യം. ഓർത്തഡോക്സ് വിഭാഗം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

സാഹചര്യങ്ങൾ നോക്കി ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുമതല പൊലീസിന് ഉണ്ടെന്നും കോടതി കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് നാല് വികാരിമാരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിൽ കയറുന്നത്. വൈകിട്ട് മൂന്ന് മണിക്ക് പള്ളിപരിസരത്ത് എത്തിച്ചേരാൻ വിശ്വാസികൾക്ക് വൈദികർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സുരക്ഷ ഒരുക്കാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ ഇന്ന് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്ന്  പൊലീസ് അഭ്യർത്ഥിച്ചതായാണ് സൂചന.

ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീംകോടതി വിധി അനുസരിച്ച് ഭരണചുമതല തങ്ങൾക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇക്കാര്യത്തിൽ യാക്കോബായ സഭയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും ഓ‌ർത്തഡോക്സ് വിഭാഗം നേരത്തെ ആരോപിച്ചിരുന്നു.