രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെര‍ഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കും. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര തെര‍‌ഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക.

വിജ്ഞാപനം – 27 സെപ്റ്റംബർ
പത്രികാസമർപ്പണം – 4 ഒക്ടോബർ
സൂക്ഷ്മപരിശോധന – 5 ഒക്ടോബർ
പിൻവലിക്കാനുള്ള അവസാനതീയതി – 7
വോട്ടെടുപ്പ് – ഒക്ടോബർ 21
വോട്ടെണ്ണൽ -ഒക്ടോബർ 24

കേരളം ഇനി പോരാട്ടച്ചൂടിൽ

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ വോട്ടെടുപ്പ് ഒക്ടോബർ 21-നാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി അന്ന് തന്നെ നടക്കും. അഞ്ച് മണ്ഡലങ്ങളിലെയും ഫലം ഒക്ടോബർ 24-ന് അറിയാം. കേരളത്തിന്‍റെ രാഷ്ട്രീയമണ്ഡലത്തിൽത്തന്നെ ചലനങ്ങളുണ്ടാക്കാവുന്ന തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുമ്പോൾ കേരളം ഒരിക്കൽക്കൂടി പോരാട്ടച്ചൂടിലേക്ക്.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്.

വട്ടിയൂർക്കാവ്, മഞ്ചേശ്വരം, അരൂർ, കോന്നി, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കുക. മൂന്ന് മുന്നണികളും തമ്മിലുള്ള തീപാറുന്ന പോരാട്ടം അ‍ഞ്ചിടങ്ങളിലും നടക്കുമെന്നുറപ്പാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരും.

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങൾ:

അരുണാചൽ – 1
അസം – 4
ബിഹാർ – 5 (ഒരു ലോക്സഭാ തെരഞ്ഞെടുപ്പ്)
ഛത്തീസ്‍ഗഢ് – 1
കേരളം – 5
ഗുജറാത്ത് – 4
ഹിമാചൽപ്രദേശ് – 2
കർണാടക – 15
കേരളം – 5
മധ്യപ്രദേശ് – 1
മേഘാലയ – 1
ഒഡിഷ – 1
പുതുച്ചേരി – 1
പഞ്ചാബ് – 4
രാജസ്ഥാൻ – 2
സിക്കിം – 3
തമിഴ്‍നാട് – 2
തെലങ്കാന – 1
ഉത്തർപ്രദേശ് – 11