പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. റിമാന്‍റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് തന്നെ കഴിഞ്ഞ ദിവസം മുന്‍ മന്ത്രിക്കെതിരേ മൊഴി നല്‍കിയ സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

പഴുതുകളടച്ചുള്ള ചോദ്യം ചെയ്യല്‍ വേണം എന്നാണ്‌അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കും. എംഎല്‍എ യെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്. മുന്‍ മന്ത്രിക്കൊപ്പം കിറ്റ്കോയിലേയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും ചില ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തും. ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തീര്‍പ്പാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ കരാര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ച്‌ ചോദ്യാവലി തയ്യാറാക്കുന്നത്. കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയ ഗൂഡാലോചനയില്‍ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. കേസില്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ചില നിര്‍ണ്ണായക ചില അറസ്റ്റുകള്‍ അടുത്തയാഴ്ച ഉണ്ടായേക്കും. അതേസമയം വിജിലന്‍സ് നോട്ടീസ് കിട്ടിയാല്‍ മുന്‍കൂര്‍ ജാമ്യത്തിനടക്കം ശ്രമിക്കുന്നതിനെക്കുറിച്ച്‌ ഇബ്രാഹീം കുഞ്ഞ് നിയമോപദേശം തേടിയിട്ടുണ്ട്.