ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കുള്ള ഒരുക്കം റോമിൽ പുരോഗമിക്കുന്നു. ഒക്ടോബർ 13നു വത്തിക്കാനിലാണു വിശുദ്ധപദവി പ്രഖ്യാപനം.
നാമകരണ ചടങ്ങുകളുടെ രക്ഷാധികാരി യൂറോപ്പിലെ സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ റോമിലെ സാന്തോം ഇടവക വികാരി ഫാ. ചെറിയാൻ വാരികാട്ട്, ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ഉദയ സിഎച്ച്എഫ്, നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്റർ ഫാ. ബനഡിക്ട് വടക്കേക്കര, സിഎംഐ സന്യാസസമൂഹത്തിന്റെ പ്രൊക്യുറേറ്റർ ജനറൽ ഫാ. ചെറിയാൻ തുണ്ടുപറന്പിൽ എന്നിവരെ ജനറൽ കണ്‍വീനർമാരായി തെരഞ്ഞെടുത്തു. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ഉത്തരവാദിത്വങ്ങൾ കൈമാറുകയും ചെയ്തു.
വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കു മുന്നോടിയായി ഒക്ടോബർ 12നു റോമിലെ “മരിയ മജോരേ’ മേജർ ബസിലിക്കയിൽ നടക്കുന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കു വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ബേച്ചു നേതൃത്വം നല്‍കും. 13നു രാവിലെ 10ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന വിശുദ്ധ ബലിയിൽ വാഴ്ത്തപ്പെട്ട ജോണ്‍ ഹെൻട്രി ന്യൂമാൻ, വാഴ്ത്തപ്പെട്ട ജുസപ്പീന വനീനി, വാഴ്ത്തപ്പെട്ട ഡൽച്ചേ ലോപ്പസ് പോന്റസ്, വാഴ്ത്തപ്പെട്ട മർഗരീത്ത ബേയ്സ് എന്നീ നാലു പേർക്കുമൊപ്പം വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.
ഒക്ടോബർ14ന് റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ നടക്കുന്ന കൃതജ്ഞതാബലിക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറയച്ചൻ, വിശുദ്ധ എവുപ്രാസ്യാ്മ, വിശുദ്ധ മദർ തെരേസ എന്നിവർക്കു ശേഷം ഭാരതത്തിൽനിന്നു വിശുദ്ധയാകുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു റോമിൽ എത്തിച്ചേരുമെന്നു സംഘാടകർ അറിയിച്ചു.