ന്യൂഡല്‍ഹി: ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച മുന്‍ സുപ്രീംകോടതി ജീവനക്കാരിക്കെതിരായ വഞ്ചനാകേസ് അവസാനിപ്പിച്ചു. കൂടുതല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അംഗീകരിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞദിവസം പരാതിക്കാരനായ ഹരിയാന സ്വദേശി നവീന്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു.

സുപ്രീംകോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് 50000 രൂപ തട്ടിയെടുത്തിയെന്ന നവീന്‍കുമാറിന്‍റെ പരാതിയില്‍ യുവതിക്കെതിരെ വഞ്ചനാകുറ്റമടക്കം ചുമത്തിയാണ് കേസെടുത്തത്. മാര്‍ച്ച്‌ 10ന് യുവതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. മാര്‍ച്ച്‌ 14നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല തീരുമാനമെന്നും നവീന്‍കുമാര്‍ പ്രതികരിച്ചു.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മുന്‍ ജീവനക്കാരി ഏപ്രില്‍ 19നാണ് കത്ത് നല്‍കിയത്. അസാധാരണ സിറ്റിംഗ് നടത്തി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആരോപണം നിഷേധിച്ചു. പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസ്മാരായ ഇന്ദിരബാനര്‍ജി, ഇന്ദുമല്‍ഹോത്ര എന്നിവരുമടങ്ങിയ കമ്മിറ്റി മേയില്‍ ചീഫ്ജസ്റ്റിസിന് ക്ലിന്‍ ചിറ്റ് നല്‍കുകയും ചെയ്തു.