പെന്റഗണ്‍ : ശത്രു രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്താന്‍ അമേരിക്ക തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ബഹിരാകാശത്തെ ശത്രുരാജ്യങ്ങളുടെ നിരീക്ഷണക്കണ്ണുകളായ കൃത്രിമ ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്തലാണ് അമേരിക്കയുടെ ലക്ഷ്യം. ശത്രുരാജ്യ സേനയുടെ നിരീക്ഷണ ഉപഗ്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ പ്രാപ്തമായ സൈബര്‍ പ്രതിരോധമൊരുക്കാനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. ഇതിനായി അതിവിദഗ്ദരായ ഹാക്കര്‍മാരെ ക്ഷണിക്കുകയാണ് അമേരിക്കന്‍ വ്യോമസേന.

ഭൂമിയെ ചുറ്റുന്ന സൈനിക ഉപഗ്രഹങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഒരു ഹാക്കത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ്. ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് ഐബിടി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബഹിരാകാശത്ത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതിരോധ നിരീക്ഷണ ഉപഗ്രങ്ങള്‍ സ്വന്തമായുണ്ട്. ശത്രുരാജ്യങ്ങളുടെ വ്യോമസേനാ നീക്കങ്ങളെ നിരീക്ഷിക്കാനും പരാജയപ്പെടുത്താനും വ്യോമാക്രമണങ്ങള്‍ക്ക് പദ്ധതിയിടാനും ഇത്തരം നിരീക്ഷണ ഉപഗ്രഹങ്ങള്‍ രാജ്യങ്ങള്‍ക്ക് സഹായകമാണ്. ഈ സാഹചര്യത്തിലാണ് ശത്രുരാജ്യങ്ങളെ സഹായിക്കുന്ന സൈനിക ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധമൊരുക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കയുടെ ഈ നീക്കം വിവിധ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.