ന്യൂഡല്‍ഹി : മരട് ഫ്ലാറ്റ് കേസില്‍ കേരളത്തിന് വേണ്ടി സോളിസി​റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ ഹാജരാകാന്‍ സാദ്ധ്യതയില്ല. സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഹാജരാകാനാകില്ലെന്ന് തുഷാര്‍ മേത്ത സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു. 23ന് മരട് കേസ് സുപ്രിംകോടതി പരിഗണിക്കുമ്ബോള്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. തുഷാര്‍ മേത്തയുടെ ഉപദേശപ്രകാരമാണ് മരടിലെ ഫ്ളാ​റ്റുകളില്‍ നോട്ടീസ് പതിച്ചത്.

മുതിര്‍ന്ന അഭിഭാഷകനും നിയമ വിദഗ്ദ്ധനുമായ ആര്‍.വെങ്കട്ടരമണിയെ മരട് കേസില്‍ ഹാജരാക്കാ ന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അറിയുന്നു

അതിനിടെ തീരദേശ നിയമങ്ങള്‍ ലംഘിച്ച്‌ നിര്‍മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം രണ്ട് മാസത്തിനുള്ളില്‍ പൊളിച്ചുനീക്കാമെന്ന് കാട്ടി ബംഗളൂരു ആസ്ഥാനമായ കമ്ബനി സുപ്രീം കോടതിയെ സമീപിച്ചു. കോടതി അനുവദിക്കുകയാണെങ്കില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാമെന്നും ആക്യൂറേറ്റ് ഡെമോലിഷേഴ്സ് എന്ന കമ്ബനി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കാനായി ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ല. ഫ്ലാറ്റ് മുഴുവനായി പൊളിച്ചുനീക്കാന്‍ ഏതാണ്ട് 30 കോടി ചെലവ് വരും. മലിനീകരണം ഇല്ലാതെ ഫ്ലാറ്റ് പൊളിച്ചുനീക്കാമെന്നും കമ്ബനി കോടതിയെ അറിയിച്ചിട്ടുണ്ട്