ജയ്പൂര്‍: രാജസ്ഥാനിലെ ബിഎസ്പി എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച്‌ പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി. കോണ്‍ഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്നും ബിഎസ്പി എംഎല്‍എമാരെ റാഞ്ചിയെടുത്തതോടെ വിശ്വസിക്കാന്‍കൊള്ളാത്തവരാണെന്ന് തങ്ങളെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍കൂടി തെളിയിച്ചെന്നും മായാവതി പറഞ്ഞു.

എതിരാളികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണക്കുന്ന പാര്‍ട്ടികളെ ദ്രോഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടിയെന്നും മായാവതി കുറ്റപ്പെടുത്തി. എല്ലാകാലത്തും ബിആര്‍ അംബേദ്കറെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും എതിര്‍ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിനെന്നും മായാവതി പറഞ്ഞു. വജീവ് അലി, രാജേന്ദ്ര ഗുഡ്, ദീപചന്ദ് കേഹ്‌രിയ, ജോഗേന്ദ്ര സിംഗ് അവാന, ലഷന്‍ സിംഗ് മീനാ, സന്ദീപ് യാദവ് എന്നീ എംഎല്‍എമാരാണ് ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതുവരെ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണച്ചവരായിരുന്നു ഇവര്‍.