തൊടുപുഴ: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുപയോഗിച്ച്‌ കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി.

2004-05 കാലയളവില്‍ നടന്ന ക്രമക്കേടിനെ കുറിച്ച്‌ 2007ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച്‌ പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോദരന്‍ രണ്ടാംപ്രതിയും.

റവന്യൂരേഖകളില്‍ കൃത്രിമം കാണിച്ച്‌ സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ക്രമക്കേടിനു വേണ്ടി വില്ലേജ് ഓഫീസിലെ രേഖകള്‍ കീറിമാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. പന്ത്രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.