വാഷിഗ്ടണ്‍: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കുന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും.അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹൗഡി മോദി’.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന കാര്യം വൈറ്റ് ഹൗസ് ഔ​ദ്യോ​ഗികമായി സ്ഥിരീകരിച്ചു.സെപ്റ്റംബര്‍ 22ന് നടക്കുന്ന ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 ഇന്ത്യന്‍ വംശജരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പരിപാടി അവസാനിക്കുന്നതോടെ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്തുവെന്ന പ്രത്യേകതയും ‘ഹൗഡി മോദി’യ്ക്ക് ലഭിക്കും.

അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ‘ഹൗ ഡു യു ഡു’ എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി ‘ഹൗഡി’ എന്ന് പ്രയോഗിക്കാറുണ്ട്.ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിയ്ക്ക് ‘ഹൗഡി മോദി’ എന്ന് പേര് നല്‍കിയിരിക്കുന്നത്.വാഷി൦ഗ്ടണില്‍ നിന്ന് ഹൂസ്റ്റണിലേക്ക് ട്രംപ് വരുകയെന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യക്തിബന്ധത്തിന്‍റെ തെളിവെന്ന് ഇന്ത്യ പ്രതികരിച്ചു.