ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്ബന്മാരെല്ലാം മാറ്റുരച്ച്‌ ഇന്നലെ ലീഗിലെ പ്രമുഖരെല്ലാം ജയിച്ചു കയറി. ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനെയും (3-1) മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെയും (1-0) ചെല്‍സി വോള്‍വ്സിനെയും (5-2) ടോട്ടനം ഹോട്സ്പര്‍ ക്രിസ്റ്റല്‍ പാലസിനെയും (4-0) കീഴടക്കി.

പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ലിവര്‍പൂളിന്റെ ജയം. സാദിയോ മാനെയുടെ (28, 40) ഇരട്ടഗോളാണ് ലിവര്‍പൂളിന് വിജയം സമ്മാനിച്ചത്. മുഹമ്മദ് സലയും (72) ഗോള്‍ ലിവര്‍പൂളിനായി ഗോള്‍ നേടി. ന്യൂകാസിലിനായി ജെട്രോ വില്യംസ് (7) സ്‌കോര്‍ ചെയ്തു. പെനാല്‍ട്ടിയാണ് യുണൈറ്റഡിന് ജയം നേടിക്കൊടുത്തത്. എട്ടാം മിനിറ്റില്‍ മര്‍ക്കസ് റാഷ്ഫോഡ് എടുത്ത പെനാല്‍ട്ടി യൂണൈറ്റിഡിന്റെ വിജയ ഗോളായി മാറി.

ഇന്നലെ നാല് ഗോളുകളാണ് ടാമി എബ്രഹാം നേടിയത്. ഇതില്‍ മൂന്നെണ്ണം ചെല്‍സിക്ക് വേണ്ടി ആയിരുന്നെങ്കില്‍ ഒരെണ്ണം സെല്‍ഫ് ഗോള്‍ ആയിരുന്നു. 34, 41, 55 മിനുട്ടുകളിലാണ് ടാമി ചെല്‍സിക്കായി ഹാട്രിക് നേടിയത്. ഫിക്കായോ ടോമോറി (31) മാസണ്‍ മൗണ്ട് (90+6) എന്നിവരും ഗോള്‍ നേടി. വോള്‍വ്സിന്റെ ഗോള്‍ പാട്രിക് കട്ട്റോണ്‍ (85) നേടി. കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്‍ ഇരട്ടഗോള്‍ (10, 23) നേടിയ മത്സരത്തിലാണ് ടോട്ടനം ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചത്. എറിക് ലമേലയും സ്‌കോര്‍ ചെയ്തു. പാട്രിക് വാന്‍ ആന്‍ഹോള്‍ട്ടിന്റെ സെല്‍ഫ് ഗോളും ടീമിന്റെ അക്കൗണ്ടിലുണ്ട്.

അഞ്ച് കളിയില്‍ നിന്ന് 15 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടോട്ടനം, യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ക്ക് എട്ട് പോയന്റുണ്ട്