യു.എ.ഇയില്‍ ഇന്ത്യന്‍ നഴ്‌സ്‌മാരുടെ നിയമനത്തിന് തടസമായിനിന്നിരുന്ന യോഗ്യതപ്രശ്നത്തിന് പരിഹാരമായി.ഇന്ത്യന്‍ നഴ്‌സിങ് കൌണ്‍സില്‍ അംഗീകരിച്ച മൂന്ന് കൊല്ലത്തിന്റെയും മൂന്നരക്കൊല്ലത്തിന്റെയും ജി.എന്‍.എം ഡിപ്ലോമ കോഴ്‌സുകള്‍ തുല്യമായിരിക്കുമെന്നും നിയമനങ്ങളില്‍ രണ്ട് കോഴ്‌സുകള്‍ക്കും തുല്യത ഉണ്ടെന്നും ഇന്ത്യന്‍ നഴ്സിങ് കൌണ്‍സില്‍ ഉത്തരവിട്ടതോടെയാണിത് .

2004ണ് മുന്‍പ് നഴ്സിങ് കൗണ്‍സിലിന്റെ ഡിപ്ലോമ കോഴ്‌സ് 3 വര്‍ഷമായിരുന്നു.പിന്നീട് ഇതിന്റെ ദൈര്‍ഖ്യം മൂന്നര വര്‍ഷമാക്കി .ഇത് മൂലം 2004ന് മുന്‍പ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേര്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിരുന്നില്ല. നേരത്തെ നിയമനം ലഭിച്ച പലര്‍ക്കും ജോലി നഷ്ടപെടുകയും ചെയ്തിരുന്നു. ഇതിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. യു.എ.ഇയിലെ ബി.ജെ.പി അനുകൂല സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം പ്രസിഡന്റ് രമേഷ് മന്നത്തും നഴ്സിങ് ഡിപ്പാര്‍ട്മെന്‍റ് കോ ഓര്‍ഡിനേറ്റര്‍ ഫയ പിംഗോള്‍ മിനയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖേന കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവെന്നു നഴ്‌സിങ് കൌണ്‍സില്‍ വ്യക്തമാക്കി.