മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ശ്രീ. സലിംകുമാര്‍ തന്റെ ഇരുപത്തിമൂന്നാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹവാര്‍ഷിക ത്തോടനുബന്ധിച്ച്‌ അതിന്റെ സന്തോഷങ്ങളും നാളിതുവരെയുള്ള അനുഭവങ്ങളും പങ്കിട്ടുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കുറിപ്പ് ഇപ്പോള്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്. ഭാര്യ സുനിതയെമായ വൈകാരികമായ ബന്ധത്തെക്കുറിച്ചു അകാലത്തില്‍ നമ്മളെ വേര്‍പിരിഞ്ഞു പോയ കലാഭവന്‍ മണി പറഞ്ഞ ഒരു സംഭവത്തെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹം പോസ്റ്റ് ചെയ്ത് കുറിപ്പ് വളരെ ഹൃദയസ്പര്‍ശിയായി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആളുകളാണ് ഇപ്പോള്‍ സലിംകുമാറിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം കലാഭവന്‍ മണിയെക്കുറിച്ച്‌ പരാമര്‍ശിച്ചത് വളരെ വലിയ വാര്‍ത്തയായിരിക്കുകയാണ്. താന്‍ സിനിമയില്‍ വരുന്നതിനു മുമ്ബ് കലാഭവന്‍ മണി സിനിമയില്‍ സജീവമായിരുന്നു എന്നും തന്റെ കല്യാണ ദിവസം എത്തിയ മണി സുനിതയ്ക്ക് ഭാഗ്യമുണ്ടെങ്കില്‍ സലിംകുമാറും സിനിമയില്‍ വരും എന്ന് പറഞ്ഞിരുന്നു എന്ന് സലിംകുമാര്‍ ഓര്‍ക്കുന്നു. കാലങ്ങള്‍ക്കപ്പുറം കലാഭവന്‍മണി പറഞ്ഞ കാര്യം യഥാര്‍ത്ഥ്യമായിയിരിക്കുകയാണ്. ചെറിയ വേഷങ്ങള്‍ ചെയ്ത മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സലിംകുമാര്‍. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഹാസ്യ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. മികച്ച പ്രതിഫലം വാങ്ങുന്ന ഹാസ്യ താരങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെ ആയിരുന്നു സലിംകുമാറിന്റെ സ്ഥാനം. എന്നാല്‍ കാലം അദ്ദേഹത്തെ ഒരു ഹാസ്യതാരമായി മാത്രം ഒതുങ്ങി പോകാന്‍ അനുവദിച്ചില്ല. സ്റ്റേറ്റ് അവാര്‍ഡ് മുതല്‍ ദേശീയ അവാര്‍ഡ് വരെ ഈ അതുല്യ പ്രതിഭയ്ക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞു. വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ ആയിരുന്നു സിനിമയിലേക്ക് സലിംകുമാറിന് വിളി വന്നത്. ഈ കൗതുകകരമായ വസ്തുതയുടെ ഈ സാഹചര്യത്തില്‍ തന്റെ ഐശ്വര്യം തന്റെ ഭാര്യയാണെന്ന് സലിംകുമാര്‍ വെളിപ്പെടുത്തുന്നു.

സലിംകുമാര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറുപ്പിന്റ പൂര്‍ണ്ണരൂപം

“ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു “ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്.
ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത. മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു “ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ്‌ ചെയ്‌തോളാന്‍. പക്ഷെ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല”.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും…
നന്ദി.. സുനു”