പാലാ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചവര്‍ക്ക് പാലായില്‍ അതിന് കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധി റദ്ദാക്കുമെന്ന് പറഞ്ഞാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ എതിരാളികള്‍ വോട്ടുതേടിയത്. എന്നാല്‍ ജയിച്ചുകഴിഞ്ഞപ്പോള്‍ നിയമം മാ​റ്റാനാകില്ലെന്നാണ് അവര്‍ പറയുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാവുകയില്ല. ഒരു ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സുപ്രിംകോടതി വിധി മാ​റ്റാനാകുമോ എന്നും കോടിയേരി ചോദിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഒരു സംഘടനയോടും ശത്രുതയില്ല.തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. ഓരോ സംഘടനയ്ക്കും അവരുടേതായ നിലപാടുകളുണ്ട്. എന്‍.എസ്.എസ്. നേരത്തെയുള്ളതുപോലെ സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.