അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവു ചാടിയ സന്ധ്യ, ശില്പ എന്നിവരെ പോലീസ് പിടികൂടി. പാലോട് അടപ്പുപാറയില്‍ നിന്ന് വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് ഇവര്‍ പിടിയിലായത്. ജയിലിനു പിന്നിലുള്ള മാലിന്യ കുമ്ബാരത്തിനുടുത്തുള്ള മുരിങ്ങമരത്തില്‍ പിടിച്ചാണ് ഇവര്‍ മതില്‍ ചാടിയത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്ത്വെച്ച്‌ യുവതികളെ പിടികൂടിയത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ ജയില്‍ ചാടിയത്.

ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ (26) യും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശില്പമോളും (23) അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

ജയില്‍ ചാടിയ ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജിലെത്തി. അവിടെ ഭിക്ഷയാചിച്ച്‌ കിട്ടിയ കാശുമായി വര്‍ക്കലയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ബസില്‍ അയിരൂരില്‍ എത്തുകയും അവിടെ നിന്ന് പരവൂര്‍ ആശുപത്രിയിലേക്കും പോകുകയായിരുന്നു. പോലീസ് പിന്‍തുടരുന്നെന്ന് മനസ്സിലാക്കി പാങ്ങോട്ടുള്ള ശില്പയുടെ ബന്ധുവീട്ടിലേക്ക് വരുന്ന വഴിയിലാണ് ഫോര്‍ട്ട് എ.സി. പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ വീടുകളിലേക്ക് സഹായത്തിനായി എത്തുമെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. പാരിപ്പള്ളിയില്‍ വച്ച്‌ ശില്പ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതാണ് ഇവരെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്.