ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സാജന്റെ ഭാര്യ ബീന കെ.പി.സി.സി പ്രസിഡന്റിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

‘താന്‍ നഗരസഭാ ചെയര്‍പേഴ്സന്റെ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് സാജനോടും മാനേജര്‍ സജീവനോടും ശ്യാമള പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് തന്നെ നഗരസഭാ അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും നിസ്സഹകരണവും അധികാര ദുര്‍വിനിയോഗവും പ്രകടമാണ്. അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന് മുന്നില്‍പ്പെട്ട് ജീവിത സമ്ബാദ്യവും അധ്വാനവും നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.’ മുല്ലപ്പള്ളി കത്തില്‍ പറഞ്ഞു.

സാജന്‍റെ മരണത്തിന് കാരണക്കാരിയായ നഗരസഭ അധ്യക്ഷയെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നത് സാജന്റെ കുടുംബത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണെന്നും മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.