കേരള കോണ്‍ഗ്രസില്‍ ഒടുവില്‍ സമവായത്തിന് വഴിതെളിയുന്നു . ജോസ്.കെ.മാണിയുടെ തീരുമാനത്തില്‍ മാറ്റം. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ യു.ഡി.എഫ് ചര്‍ച്ചക്ക് വിളിച്ചാല്‍ സമവായത്തിന് തയ്യാറാണെന്ന് ജോസ് കെ മാണി അറിയിച്ചു. ഇതുവരെ യു.ഡി.എഫ് ചര്‍ച്ചക്ക് വിളിച്ചിട്ടില്ല. ചെയര്‍മാന്‍ സ്ഥാനത്തിന് കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. രണ്ടില ചിഹ്നം ആര്‍ക്ക് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നും ജോസ് കെ മാണി പറഞ്ഞു.

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിന്റെ (എം) പുതിയ ചെയര്‍മാനായി കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തില്‍ ജോസ് കെ മാണിയെ തിരഞ്ഞെടുത്തിരുന്നു. അതേസമയം, ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പി.ജെ.ജോസഫ് ഇതിനെതിരെ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസ്.കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തൊടുപുഴ മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു