ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്കു പരിക്കേറ്റു. മലപ്പുറം തിരൂർ മുലപ്പള്ളിവീട്ടിൽ റഷീദ് (38) ആണ് മരിച്ചത്.
ഓട്ടോ യാത്രക്കാരായ തിരൂർ മാങ്കുന്നത്ത് വീട്ടിൽ മൊയ്തു (50), മൊയ്തുവിന്റെ ഭാര്യ റഹ്മത്ത്, സഹോദരി റംസീന, ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ എട്ടിന് ചൊവ്വല്ലൂർപടി സെന്ററിനു സമീപമായിരുന്നു അപകടം. മലപ്പുറം തിരൂരിൽ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്പോൾ നായ കുറുകെ ചാടുകയായിരുന്നു. ഇതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയും, റഷീദിന്റെ തല റോഡിലിടിക്കുകയുമായിരുന്നു. പരിക്കേറ്റ റഷീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.