സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക ചൂഷണക്കേസിൽ പരാതി വ്യാജമാണെന്നും ബ്ലാക്ക്‌മെയിലിംഗ് പണം തട്ടാന്‍ ശ്രമമാണെന്നും ബലാത്സംഗകുറ്റം നിലനില്‍ക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത ചൂണ്ടിക്കാട്ടി. ബലാത്സംഗമല്ല, ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണിതെന്നും അഡ്വ.അശോക് ഗുപ്ത വാദിച്ചു.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യവ്യവസ്ഥയില്‍ വിധി വരുന്നതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ലെങ്കിലും പോലീസ് അറസ്റ്റിനു മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. ഇന്നു സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി ബിനോയിയുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ടു.