സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഒരുകാരണവശാലും ബിജെപിക്ക് കേരളത്തില്‍ ഇടപെടാന്‍ അവസരം നല്‍കില്ല, തരൂര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ശബരിമലയില്‍ ആചാരരീതികള്‍ സംരക്ഷിക്കണമെന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്നത്. എന്‍.കെ. പ്രേമചന്ദ്രന്റെ ബില്‍ 21ന് പരിഗണിക്കുന്നവയില്‍ ഒന്നാമത്തേതായിട്ടാണ് ഉള്‍പ്പെടുത്തിയത്. ഈ ലോക്സഭയില്‍ അവതരണാനുമതി ലഭിച്ച പ്രഥമ സ്വകാര്യബില്ലാണിത്.

സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച്‌ കഴിഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാല്‍ പാര്‍ലമെന്റിന് നിയമനിര്‍മാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറല്‍ സംശയമുന്നയിച്ചിരുന്നു. തുടര്‍ന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്.