വര്‍ഷങ്ങളായി സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്നും പിജി സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല അധികൃതര്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നും കാണിച്ച്‌ മന്ത്രി എ കെ ബാലന് പരാതി നല്‍കിയ യുവതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി മറുപടി നല്‍കി . പിന്നാക്ക സമുദായ അംഗമായ ഷീനു ദാസ് എന്ന യുവതിയാണ് മന്ത്രിക്ക് മെയിലും ഫേസ്ബുക്ക് സന്ദേശവും അയച്ചത്.

പട്ടിക ജാതി വികസന ഓഫീസില്‍ നിന്നടക്കം നേരിടേണ്ടി വന്ന സാമൂഹിക വിരുദ്ധ നിലപാടുകളെ ചൂണ്ടിക്കാട്ടി ഷീനു അയച്ച പരാതിക്ക് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികരണം ലഭിച്ചത് . ഷീനുവിന്‍റെ പരാതി ലഭിച്ച്‌ രണ്ട് മണിക്കൂറിനുള്ളില്‍ വണ്ടൂര്‍ പട്ടികജാതി വികസന ബ്ലോക്ക് ഓഫീസിലേക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതിയിലെ വിവരങ്ങള്‍ അന്വേഷിച്ച്‌ ഫോണ്‍ വിളി വരികയും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തെന്ന് യുവതിഫേസ് ബുക്കിലൂടെ അറിയിച്ചു . ഒപ്പം മന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തു . എ കെ ബാലന് ഷീനു അയച്ച പരാതിയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് .

ഷീനു ദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…

ഇന്ന് രാവിലെ ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ മറ്റ് പിന്നോക്ക വര്‍ഗ ക്ഷേമകാര്യ മന്ത്രി ശ്രീ എ കെ ബാലന്, 2015-17 കാലഘട്ടത്തില്‍ അനുവദിക്കാതെ പോയ പോസ്റ്റ്‌ മെട്രിക് സ്കോളര്ഷിപ്പിനെ കുറിച്ചും, യൂണിവേഴ്സിറ്റിയില്‍ തടഞ്ഞു വെച്ച പിജി സര്‍ട്ടിഫിക്കറ്റിനെ കുറിച്ചും, ആ കാലത്ത് മലപ്പുറം പട്ടിക ജാതി വികസന ഓഫീസില്‍ നിന്നും നേരിടേണ്ടി വന്ന സാമൂഹിക വിരുദ്ധ നിലപാടുകളെയും അതുമൂലമുണ്ടായ മാനസിക വിഷമത്തെ കുറിച്ചും വിശദമായൊരു മെയിലും ഫേസ്ബുക് വഴി ഒരു പേര്‍സണല്‍ മെസ്സേജും അയക്കുകയുണ്ടായി.

2 മണിക്കൂറിനുള്ളില്‍ വണ്ടൂര്‍ പട്ടികജാതി വികസന ബ്ലോക്ക്‌ ഓഫീസിലേക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്നും മെയിലിലെ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് കാള്‍ വരികയും immediate ആയി വിവരങ്ങള്‍ അന്വേഷിച്ച്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനും നിര്‍ദ്ദേശം വന്നു.

ഇതുവരെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാതിരുന്ന ഞങ്ങളുടെ SC പ്രൊമോട്ടര്‍ അച്ഛനെ അപ്പോള്‍ തന്നെ വിളിക്കുകയും, എന്റെ നമ്ബര്‍ collect ചെയ്ത് എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നും പറഞ്ഞു ഞാനയച്ച മെയിലിനു ഇത്ര പെട്ടെന്ന് മറുപടി വരും എന്ന് ഞാന്‍ വിചാരിച്ചില്ലായിരുന്നു.
ഒരുപാട് സന്തോഷം തോന്നി. കുറഞ്ഞ പക്ഷം പ്രതികരിച്ചല്ലോ.

എത്രയും പെട്ടെന്ന് അപ്ലിക്കേഷന്‍ ഡീറ്റെയില്‍സ് ഡിപ്പാര്‍ട്മെന്റിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്. ഉടനടി കേസിന്മേല്‍ ആക്ഷന്‍ എടുക്കും എന്നും പറഞ്ഞു.

ഒരുപാട് സന്തോഷം
മന്ത്രി A. K. Balan❤

ഷീനുവിന്റെ കംപ്ലയിന്റിന്റെ പൂര്‍ണ രൂപം

ബഹുമാനപെട്ട സര്‍
ഞാന്‍ ഷീനുദാസ്
മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ കാരക്കുന്ന് വില്ലേജില്‍, എരഞ്ഞമണ്ണ പട്ടികജാതി കോളനിയിലെ പെരുമണ്ണാന്‍ വിഭാഗത്തില്‍പെട്ട ആളാണ്.

2015- 17 കാലഘട്ടത്തില്‍ ഏഷ്യയിലെ തന്നെ നമ്ബര്‍ വണ്‍ യൂണിവേഴ്‌സിറ്റിയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സെസ്സില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (MA in Social Work) കഴിഞ്ഞ് ഒരു നോണ്‍ ഗവണ്മെന്റ് ഓര്‍ഗനൈസഷനില്‍ തുച്ഛമായ സാലറിക്ക് വര്‍ക്ക്‌ ചെയ്യുകയാണ്.

പഠിക്കുന്ന സമയത്ത് ലഭിക്കേണ്ട സ്കോളര്‍ഷിപ് തുക ഒരു ഗഡു പോലും ലഭിക്കാതിരിക്കുകയും എന്റെ സര്‍ട്ടിഫിക്കേറ്റ് യൂണിവേഴ്സിറ്റി തടഞ്ഞു വെച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഞാനീ നിവേദനം അങ്ങേക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്.

തികച്ചും സാമൂഹിക വിരുദ്ധമായ രീതിയിലുള്ള മലപ്പുറം പട്ടിക ജാതി വികസന ഓഫീസിലെ സ്റ്റാഫുകളുടെ പെരുമാറ്റം അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരുപാട് മനോവിഷമം ഉണ്ടാക്കിയെന്നും അറിയിക്കട്ടെ.
ആ വര്‍ഷം തന്നെ ഒന്നാമത്തെ വര്‍ഷത്തിന് തരേണ്ട അപേക്ഷ ഫോം രണ്ടാമത്തെ വര്‍ഷത്തിലും രണ്ടാമത്തെ വര്‍ഷത്തേക്ക് തരേണ്ട അപേക്ഷ ഫോം ഒന്നാമത്തെ വര്‍ഷത്തിലും തന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.

ബിരുദം വരെ അതാത് കോളേജ് ഡിപ്പാര്‍ട്മെന്റുകള്‍ ചെയ്തു പോന്നിരുന്ന ഒരു കാര്യം പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വമായി മാറുമ്ബോള്‍ ഉണ്ടാവുന്ന ഇത്തരം തിരിച്ചറിവില്ലായ്മകള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത്‌ നിന്നും, ശ്രദ്ധയില്ലായ്മകള്‍ ഓഫീസ് സ്റ്റാഫുകളുടെ ഭാഗത്ത്‌ നിന്നും തുടര്‍ച്ചയായി കണ്ടു വരുന്നുണ്ട്.

സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വെച്ചതിനാല്‍ എന്റെ തുടര്‍ന്നുള്ള പഠനവും, മുന്പോട്ടുള്ള ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്.
എന്റെ തുച്ഛമായ ശമ്ബളം, പഠിക്കുന്ന സമയത്ത് സ്കോളര്‍ഷിപ് ലഭിക്കാത്തതിനാല്‍ അന്നെടുത്ത ലോണ്‍ തീര്‍ക്കാന്‍ തികയാത്ത സാഹചര്യത്തില്‍ ഫീസ് ഇനത്തിലുള്ള തുക അടക്കാന്‍ എന്നാല്‍ കഴിയില്ല.

അപേക്ഷ സമര്‍പ്പിച്ചത് ഓഫ്‌ലൈന്‍ വഴിയായതിനാല്‍ അപ്ലിക്കേഷന്‍ ഫോം നമ്ബറോ മറ്റ് തെളിവുകളോ ഒന്നും കൈവശമില്ല. അതിനാല്‍ തന്നെ ചെല്ലുന്ന ഡിപ്പാര്‍ട്‌മെന്റുകള്‍ എല്ലാം കൈമലര്‍ത്തി കാണിക്കുകയാണ്.

കൂലിപ്പണിക്കാരുടെ മകളായിട്ടും ഗവണ്മെന്റ് കൂടെയുണ്ടല്ലോ എന്നുള്ള പ്രതീക്ഷയോടെയാണ് സാര്‍ മുകളിലേക്ക് പഠിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഇപ്പോള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ പറ്റിച്ചു കളഞ്ഞോ എന്നൊരു തോന്നലും ഉണ്ട്.
ഒരുപാട് ദളിത് വിദ്യാര്‍ഥികള്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഭയന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കാഴ്ച വളരെ ദുഃഖത്തോടെയും നിസ്സഹായതയോടെയും ആണ് കാണുന്നത്.

കഴിയുമെങ്കില്‍ എനിക്ക് ലഭിക്കേണ്ട നീതി നടപ്പിലാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിയുന്ന വിധത്തില്‍ നല്‍കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

എന്ന്
വിശ്വസ്തതയോടെ
ഷീനുദാസ്