ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ.
ബീഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതിനാലാണെന്ന് പ്രസ്താവിക്കും വിധത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് തീരുമാനം. വിപണിയിൽ വിൽപ്പനയ്ക്കെത്തുന്ന ലിച്ചിപ്പഴങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോർ ദാസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
ചില ലിച്ചി പഴങ്ങളിലെ ഘടകങ്ങൾ ശരീരത്തിനു ഹാനികരമാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികൾക്കാണ് മസ്തിഷ്ക ജ്വരം വന്നതെന്ന് ചില വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.