ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ എൻ.കെ. പ്രേമചന്ദ്രൻ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബിൽ ആണിത്.
ശബരിമല ക്ഷേത്രത്തിൽ 2018 സെപ്റ്റംബർ ഒന്നിന് മുന്‍പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും കോടതി വിധി ബാധകമാക്കരുതെന്നും ബിൽ ആവശ്യപ്പെടുന്നു. ഒരു കോടതിയുടെയോ, ട്രൈബ്യൂണലിന്റെയോ, അഥോറിറ്റിയുടെയോ വിധി, അപ്പീൽ, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് തടസമാകരുത്. അതിനു തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങൾ യഥാവിധി നടപ്പാകുന്നുവെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഉറപ്പാക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. ബില്ലിന് വെള്ളിയാഴ്ച അവതരണാനുമതി ലഭിച്ചത് മാധ്യമപ്രവർത്തകരിൽനിന്നാണ് പ്രേമചന്ദ്രൻ അറിയുന്നത്. അതിനു മുന്‍പ് ബില്ലിന് തടയിടാൻ നിയമ മന്ത്രാലയം വഴി പല ശ്രമങ്ങളും നടന്നതായും എംപി പറഞ്ഞു.