പൂട്ടുതുറന്നു രക്ഷപ്പെടുന്ന മാന്ത്രികവിദ്യകളിൽ വിഖ്യാതനായ ഹൗഡിനിയെ അനുകരിച്ച് മായാജാലത്തിനു ശ്രമിച്ച പശ്ചിമബംഗാളിലെ മാന്ത്രികനു ദാരുണാന്ത്യം. ആറ് പൂട്ടുകൾകൊണ്ടു ബന്ധിച്ച പേടകത്തിനുള്ളിലിരുന്ന് ഹൂബ്ലി നദിയിലേക്ക് ഇറങ്ങിയ ചഞ്ചൽ ലാഹരി(41) യാണു നദിയുടെ ആഴങ്ങ ളിൽപെട്ടത്.
കോൽക്കത്ത തുറമുഖത്തിനു സമീപം മില്ലേനിയം പാർക്കിൽ നൂറുകണക്കിനു കാണികൾ നോക്കിനിൽക്കേ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചഞ്ചലിന്റെ ഹൗഡിനി എസ്കേപ്പിനു തുടക്കമായത്. ഹൗറ പാലത്തിന് താഴെ നിർത്തിയ ബോട്ടിൽനിന്നാണു ചഞ്ചൽ ചാടിയത്. പൂട്ടുകളെല്ലാം തകർത്ത് മാന്ത്രികൻ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ജനം ഏറെനേരം കാത്തിരുന്നു. സമയം വൈകിയതോടെ പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറി. തുടർന്നു കാണികൾതന്നെയാണു പോലീസിനെ അറിയിച്ചത്. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ചഞ്ചലിനെ കണ്ടെത്താനായില്ല. മാജിക് അവതരിപ്പിക്കുന്നതിനു പോലീസിന്റെയും തുറമുഖ വകുപ്പിന്റെയും അനുമതി തേടിയിരുന്നു.
2013- ൽ ഇതേ ജാലവിദ്യ കാണിച്ച ചഞ്ചലിനെ രഹസ്യവാതിലൂടെ രക്ഷപ്പെടുന്നതു കണ്ട് നാട്ടുകാർ കൈകാര്യംചെയ്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം അമേരിക്കയിൽ ജീവിച്ച ഹാരി ഹൗഡിനി എന്ന മാന്ത്രികനാണ് ദുഷ്കരമായ ഹൗ ഡിനി എസ്കേപ്പ് എന്ന ജാലവിദ്യയുടെ ഉപജ്ഞാതാവ്.