കേരള കോണ്ഗ്രസ്-എം ചെയർമാനായി തന്നെ തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ജോസ് കെ.മാണി എംപി. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും അത് കൈയിൽ കിട്ടിയ ശേഷം തുടർ നടപടികൾ സംബന്ധിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഏത് നിയമ പോരാട്ടതിനും തയാറാണെന്നു പറഞ്ഞ ജോസ് കെ.മാണി പാർട്ടി പിളർന്നിട്ടില്ലെന്നും ആവർത്തിച്ചു.
നേരത്തെ, തൊടുപുഴ മുൻസിഫ് കോടതിയാണ് ജോസ് കെ.മാണിയെ ചെയർമാനയി തെരഞ്ഞെടുത്ത പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നടപടികൾ സ്റ്റേ ചെയ്തത്. ജോസ് കെ. മാണി വിഭാഗത്തോട് എതിർത്ത് നിൽക്കുന്ന രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചെയർമാൻ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപിച്ച ഹർജി പരിഗണിച്ചായിരുന്നു സ്റ്റേ.
ചെയർമാൻ എന്ന നാമം പേരിനൊപ്പം ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പദവി ഉപയോഗിച്ച് കത്തയയ്ക്കരുതെന്നും ചെയർമാന്റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ, ജോസ് കെ.മാണി കേരള കോണ്ഗ്രസ്-എമ്മിന്റെ ചെയർമാൻ ആണെന്ന് കാണിച്ച് ഒരു വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണ ജോസിനുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന അംഗം കെ.ഐ.ആന്റണിയാണ് കത്ത് നൽകിയിരിക്കുന്നത്.
ഞായറാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേർന്നാണ് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. പിന്നാലെ പി.ജെ.ജോസഫ് വിഭാഗം ഇത് ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ വർക്കിംഗ് ചെയർമാനെ അധികാരമുള്ളൂ എന്നും പാർട്ടി ഭരണഘടന അനുസരിച്ചല്ല ജോസ് കെ.മാണി വിഭാഗം യോഗം വിളിച്ചതെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിനിടെയാണ് തർക്കം കോടതിയിലും എത്തിയിരിക്കുന്നത്.