പൂഞ്ഞാര്‍ നിവാസികളുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ സംഘടിപ്പിച്ച പരിപാടിയില്‍ നടന്‍ ആസിഫ് അലി പങ്കെടുത്തില്ല. ഒരു നാട്ടിലെ ആളുകളെ മുഴുവന്‍ തീവ്രവാദിയെന്നു വിളിച്ച പി സി ജോര്‍ജ്ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന ആവശ്യവുമായാണ് പൂഞ്ഞാര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജില്‍ ക്യാമ്ബെയിന്‍ ചെയ്തിരുന്നു.

മുസ്ലീം വോട്ടര്‍മാരെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച പി സി ജോര്‍ജ്ജ് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിനാണ് മുസ്ലിമായ ഒരു നടനെ പരിപാടിയില്‍ താന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് പൂഞ്ഞാറുകാര്‍ പറഞ്ഞിരുന്നു.

കനത്ത ക്യാമ്ബെയിനാണ് ആസിഫലിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ നടന്നുവന്നിരുന്നത്. ഇതേത്തുടര്‍ന്നാണ് പരിപാടിയില്‍നിന്നും ആസിഫ് അലി പിന്‍വാങ്ങിയതെന്നാണ് വിവരം.

പൂഞ്ഞാര്‍ മണ്ഡലത്തിലെ മികച്ച സ്‌കൂളുകളേയും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും ആദരിക്കുന്നതിനാണ് ജൂണ്‍ 16 ഞായറാഴ്ച പൊടിമറ്റത്തെ സെന്റ് മേരീസ് പാരീഷ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്.

മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് അടുത്തിയിടെ പി സി ജോര്‍ജ്ജ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പൂഞ്ഞാറിലെ വോട്ടര്‍മാര്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിഷേധിച്ചത്.

ഒരു നാടിന്റെ വികാരം മനസിലാക്കി വര്‍ഗ്ഗീയവാദിയായ ഒരാള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഒരിക്കല്‍ തീവ്രവാദിയുമായി വേദി പങ്കിടേണ്ടിവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.