ഗുരുവായൂർ ക്ഷേത്രസന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്ര നഗരിയുടെ വികസനത്തിനായി ദേവസ്വം നല്‍കിയ നിവേദനത്തില്‍ പറഞ്ഞിരുന്ന വികസന പദ്ധതികൾ യാഥാർഥ്യമാകുന്നു. പദ്ധതികളെ കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അടുത്തയാഴ്ച കേരളത്തില്‍ എത്തും. മലയാളിയായ അനിൽകുമാറിനെയാണ് പദ്ധതികളുടെ പഠനത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നത്.

450 കോടി രൂപയുടെ പദ്ധതികള്‍ കാണിച്ചുള്ള നിവേദനമാണ് ഗുരുവായൂർ ദേവസ്വം പ്രധാനമന്ത്രിക്ക് നൽകിയിരുന്നത്. പൈതൃക നഗരമായി ഗുരുവായൂരിനെ മാറ്റാനുള്ള 100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പൈതൃക പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളും നഗരവികസനവും എല്ലാം ഇതിലുണ്ടായിരുന്നു.

ബൃഹസ്പതിയും, വായുഭഗവാനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയതിനെ ചിത്രീകരിക്കുന്ന കൂറ്റന്‍ ശില്‍പ്പ നിര്‍മാണം, നടവഴികളില്‍ കരിങ്കല്‍ പാളികള്‍ പാകല്‍ തുടങ്ങിയവ വികസന പരിപാടിയിലുണ്ട്. ഗോശാലയുടെ സംരക്ഷണം, ആനത്താവള നവീകരണം, ഗുരുവായൂര്‍ റെയില്‍വേ വികസനം, പാത വടക്കോട്ട് ബന്ധിപ്പിക്കുക, തൃശൂരിലേക്ക് മെമു ആരംഭിക്കുക, ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.