ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച്‌ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസ്. എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പു ചോദിക്കുന്നു. യാത്ര പോയത് ശാന്തി തേടിയെന്നും മനസ്സു നഷ്ടമായെന്നു തോന്നിയപ്പോഴാണ് യാത്ര പോയതെന്നും നവാസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കേരള പോലീസിന്റെ കസ്റ്റഡിയില്‍ കേരളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് നവാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്.

അതേസമയം രണ്ടു ദിവസം മുന്‍പ് കാണാതായയ നവാസിനെ ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഉച്ചയ്ക്ക് ശേഷം കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ നിന്നുള്ള അന്വേഷണസംഘം പാലാക്കാടെത്തി നവാസിനെ ഏറ്റുവാങ്ങി.

നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ ട്രെയിനില്‍ യാത്രചെയ്യവെ കരൂരില്‍ വച്ച്‌ റെയില്‍വെ പോലീസാണ് സി.ഐയെ തിരിച്ചറിഞ്ഞത്.

നവാസിന്റെ കയ്യിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ ഇടയ്ക്ക് ഓണ്‍ചെയ്തപ്പോള്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പോലീസ് തമിഴ്‌നാട് റെയില്‍വെ പോലീസിന്റെ സഹായം തേടി. ട്രെയിനില്‍ നവാസിനെ തിരിച്ചറിഞ്ഞ മലായാളിയായ റെയില്‍വെ പോലീസ് ഉദ്യോഗസ്ഥന്‍ കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചുമണിയോടെ കരൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചു. പാലക്കാട് നിന്നുള്ള പോലീസ് സംഘം രാവിലെ തന്നെ അവിടെ എത്തി അദ്ദേഹത്തെ ഏറ്റുവാങ്ങി. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിനു പാലക്കാടെത്തിച്ചിട്ട് കൈമാറുകയും ചെയ്തു.

വ്യാഴം പുലര്‍ച്ചെ പുറപ്പെടും മുന്‍പ് ഭാര്യയ്ക്ക്‌ മെസേജ് അയച്ചതുപോലെ ദീര്‍ഘയാത്രയായിരുന്നു പദ്ധതിയെന്നും, ഇതിന്റെ പേരിലുണ്ടായ കോലാഹലമൊന്നും അറിഞ്ഞില്ലെന്നുമാണ് പ്രാഥമികമായി അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിയില്‍ എത്തിക്കുന്ന സി.ഐയെ കോടതിയില്‍ ഹാജരാക്കും. കാണാതായ ആള്‍ തിരിച്ചെത്തിയെന്നു അറിയിച്ച്‌ കോടതിക്ക് റിപ്പോര്‍ട്ടും നല്‍കുന്നതോടെ സൗത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ നടപടകള്‍ പൂര്‍ത്തിയാകും. എന്നാല്‍ സി.ഐയെ കാണാതായ ശേഷം ഭാര്യ നല്‍കിയ പരാതിയിലെ ആരോപണങ്ങളെ സംബന്ധിച്ച്‌ വകുപ്പ് തല അന്വേഷണം ഇനി നടക്കും.

അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വ്യാഴം പുലര്‍ത്തെ സി.ഐയെ കാണാതാകുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹത്തെ വയര്‍ലെസില്‍ ശകാരിച്ച അസിസ്റ്റന്റ് കമ്മീഷ്ണറുടെ നടപടി. രണ്ട് കള്ളക്കേസെടുക്കാനും മറ്റും സമര്‍ദം ചെലുത്തി മറ്റു മേലുദ്യോഗസ്ഥരും പീഡിപ്പിച്ചുവെന്ന ഭാര്യയുടെ ആരോപണം. പോലീസ് കുടുംബാംഗമായ നവാസിനെ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും അതേക്കുറിച്ചുള്ള അന്വേഷണവും മറ്റ് കാര്യങ്ങളും രണ്ടാമത്തെ കാര്യമാണെന്നും സിറ്റി പോലീസ് കമ്മീഷ്ണറായ വിജയ് സാഖറെ പറഞ്ഞു. എസ്.പി സുരേഷ് കുമാറും നവാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി തനിക്ക് മനസിലായിട്ടുണ്ടെന്നും അക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്നും സാഖറെ കൂട്ടിച്ചേര്‍ത്തു.