ആറ് ജില്ലാ കളക്ടർമാർ അടക്കമുള്ള ഐഎഎസുകാരെ മാറ്റി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ നിയമിച്ചു. കൊല്ലം കളക്ടറായി ഹൗസിംഗ് കമ്മീഷണർ ബി. അബ്ദുൾ നാസറിനെ നിയമിച്ചു. തിരുവനന്തപുരം കളക്ടറായിരുന്ന കെ. വാസുകിയും ഭർത്താവ് കൊല്ലം കളക്ടറായിരുന്ന എസ്. കാർത്തികേയനും ആറു മാസത്തെ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്നാണു പുതിയ നിയമനം.
ആലപ്പുഴ കളക്ടറായി അദീല അബ്ദുള്ളയെ നിയമിച്ചു. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അദീല അബ്ദുള്ള. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന എസ്. സുഹാസിനെ എറണാകുളം ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു. എറണാകുളം കളക്ടറായിരുന്ന മുഹമ്മദ് സഫീറുള്ളയെ സംസ്ഥാന ജിഎസ്ടി അഡീഷണൽ കമ്മീഷണറായി മാറ്റി നിയമിച്ചു. ഐ ആൻഡ് പിആർഡി ഡയറക്ടറായിരുന്ന ടി.വി. സുഭാഷാണു പുതിയ കണ്ണൂർ ജില്ലാ കളക്ടർ. കണ്ണൂർ ജില്ലാ കളക്ടറായിരുന്ന മീർ മുഹമ്മദ് അലിയെ ശുചിത്വമിഷൻ ഡയറക്ടറായി മാറ്റി നിയമിച്ചു.
സാമൂഹിക നീതി ഡയറക്ടർ ജാഫർ മാലിക്കിനെ മലപ്പുറം ജില്ലാ കളക്ടറായി നിയമിച്ചു. മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ അനർട്ട് ഡയറക്ടറാകും. ലോട്ടറി ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.
വ്യവസായ വകുപ്പ് (പിഎസ്യു) സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ നിയമിച്ചു.
ലാൻഡ് റവന്യു കമ്മീഷണറായി സി.എ. ലതയെ നിയമിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് സൈനിക ക്ഷേമം, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നൽകി.
കൃഷി സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ ഖേൽകർക്ക് കാർഷിക വികസന- കർഷകക്ഷേമ ഡയറക്ടറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ യു.വി. ജോസിനെ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.