പാലാരിവട്ടം മേല്‍പാലം അഴിമതയില്‍ പ്രതികരണം അരിയിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പാലം നിര്‍മ്മാണത്തില്‍ സംഭവിച്ച ക്രമക്കേടില്‍ എല്ലാവര്‍ക്കും ധാര്‍മിക ഉത്തരവാദിത്തമുണ്ട്. മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തത്. മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്ര വേണമെന്നുള്ളത് പരിശോധിക്കുന്ന പണി ഉദ്യോഗസ്ഥരുടേതാണ്. മന്ത്രിക്ക് ആ പണിയല്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ചുതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നല്‍കുന്ന ജോലി മാത്രമെ ഉള്ളൂ. അത് കഴിഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം. ഇതൊന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.